ബാങ്കോക്ക്: പട്ടായ, പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം. അതേസമയം, ലോകത്തിന്റെ കണ്ണിൽ കുപ്രസിദ്ധമായ നഗരം കൂടിയാണ് പട്ടായ. തായ്ലൻഡിന്റെ കിഴക്കൻ തീരത്താണ് അതിരുകളില്ലാത്ത ആഘോഷങ്ങളുടെ മായാനഗരം സ്ഥിതി ചെയ്യുന്നത്. ബാങ്കോക്കിൽനിന്ന് ഏകദേശം 150 കിലോമീറ്റർ തെക്കുകിഴക്ക് ചോൻബുരി പ്രവിശ്യയിലാണ് ഈ ജലനഗരം. ദശലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നായ, 'സിൻ സിറ്റി' എന്നറിയപ്പെടുന്ന പട്ടായ ഈ ആഴ്ചയിലെ വാർത്തകളിൽ ഇടംപിടിക്കുന്നത് മറ്റൊരു കാരണം കൊണ്ടാണ്. പശ്ചിമേഷ്യൻ സംഘർഷസാഹചര്യങ്ങളിൽ 200-ലേറെ ദിവസങ്ങൾ കടലിൽ സൈനികസേവനം നടത്തിയ അയ്യായിരത്തോളം അമേരിക്കൻ സൈനികരും മറീനുകളും പട്ടായയിലേക്ക് എത്തുകയാണ്.
യുഎസ് നാവികസേനയുടെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ തായ്ലൻഡിൽ അടുക്കുന്നതിനെത്തുടർന്ന് പട്ടായ നഗരത്തിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് തായ് പോലീസ്. ലാം ചബാംഗ് തുറമുഖത്താണ് വിമാനവാഹിനിക്കപ്പലും മറ്റ് രണ്ട് നാവികസേനാ കപ്പലുകളും അടുക്കുന്നത്.
നാവികരുടെ വരവോടെ പ്രദേശത്ത് ലൈംഗിക ഇടപാടുകൾ വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് തായ് പോലീസ് കടുത്ത ജാഗ്രതയിലാണ്. നഗരത്തിലെ ബീച്ച് പരിസരങ്ങളിലും നൈറ്റ് ക്ലബ്ബുകളിലും പരിശോധനകൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ നിരവധി ലൈംഗികത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തായ്ലൻഡിൽ വേശ്യാവൃത്തി നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. പരസ്യമായി ഉപഭോക്താക്കളെ ക്ഷണിക്കുന്നതും വേശ്യാലയങ്ങൾ നടത്തുന്നതും ലൈംഗികത്തൊഴിലിലൂടെ വരുമാനമുണ്ടാക്കുന്നതും കുറ്റകരമാണ്. എങ്കിലും പ്രാദേശികമായി ഇതു പലപ്പോഴും കണ്ടില്ലെന്ന് നടിക്കാറുണ്ട്. മുമ്പ് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ലൈംഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി പട്ടായയെ വിശേഷിപ്പിച്ചിരുന്നു.
സാഹചര്യം പൂർണമായി നിയന്ത്രണവിധേയമാക്കാൻ പോലീസ് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ നിഷ്പ്രയാസം ആളുകളെ സമീപിക്കാൻ സാധിക്കുന്നത് പോലീസിന് തിരിച്ചടിയാകുന്നുണ്ടെന്ന് പട്ടായ പോലീസ് വ്യക്തമാക്കുന്നു. സെക്സ് ഇടപാടുകൾ തടയുന്നതിനായി കൂടുതൽ പോലീസുകാരെ തെരുവിൽ വിന്യസിച്ച് പട്രോളിംഗ് നടത്താനാണ് അധികൃതരുടെ തീരുമാനം.
അമേരിക്കൻ നാവികരുടെ വരവ് പട്ടായയിലെ വിനോദസഞ്ചാര മേഖലയ്ക്കും ഹോട്ടൽ വ്യവസായത്തിനും വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്. എങ്കിലും തിരക്ക് ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി നാവികർക്ക് ഘട്ടംഘട്ടമായാണ് നഗരത്തിലേക്ക് ഇറങ്ങാൻ അനുമതി നൽകുന്നത്. ഞായറാഴ്ച വരെ യുഎസ് കപ്പൽ അവിടെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.